വാഷിംഗ്ഡൺ ഡിസി: നാസയുടെ ആർട്ടമിസ് 2 ചന്ദ്രനിലേക്കു യാത്ര തിരിച്ചുകഴിഞ്ഞു. 10 ദിവസം നീളുന്ന ചരിത്ര ദൗത്യത്തിൽ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന് എന്നീ നാലു യാത്രക്കാരാണു പങ്കെടുക്കുന്നത്. ഇതിലെ യാത്രക്കാർക്ക് വലിയ ദൗത്യങ്ങളാണുള്ളത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷനാണ്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്.
»» ആദ്യ ദിവസം ««
വിക്ഷേപിക്കപ്പെട്ട ദിവസം വളരെ നിർണായകമായിരുന്നു. ഭൂമിയുടെ അന്തരീക്ഷം കടന്നു ഭ്രമണപഥത്തിലേക്ക് എത്തുക എന്നതായിരുന്നു അത്. ഏകദേശം എട്ടു മിനിറ്റുകൊണ്ടാണ് എസ്എൽഎസ് റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ചത്. ഈ ഘട്ടത്തിലാണ് ഏറ്റവും ശക്തിയേറിയ ബൂസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്. അത് വിജയകരമായി പൂർത്തിയാക്കി. പിന്നീട്, പേടകം ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കും. ഈ സമയത്ത് ഇന്റെറിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് (ഐസിപിഎസ്) പേടകത്തിൽനിന്നു വേർപെടും. തുടർന്ന് പ്രോക്സിമിറ്റി ഒാപ്പറേഷൻസ് നടക്കും. അതായത് വേർപെട്ട ഐപിഎസിനു ചുറ്റും പേടകം വലംവയ്ക്കും. അത് മാനുവൽ സംവിധാനം ഉപയോഗിച്ചായിരിക്കും നിയന്ത്രിക്കുക. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളില്‍ ഒരു പേടകത്തെ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണിത്. തുടർന്ന് വിശ്രമം.
»» രണ്ടാം ദിവസം ««
ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ തിരിച്ചുവിടുകയെന്ന പ്രവർത്തനമാണ് ഈ ദിവസത്തെ പ്രധാന ദൗത്യം. അതിനായി ഓറിയോണിന്റെ എൻജിൻ അരമണിക്കൂർ തുടർച്ചയായി ജ്വലിപ്പിക്കും. ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ യാത്രികരുടെ എല്ലുകൾക്കും മസിലുകൾക്കും ബലക്ഷയം ഉണ്ടാവാറുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി യാത്രാപേടകമായ ഓറിയോണിൽ സജ്ജമാക്കിയിരിക്കുന്ന ഫ്ലൈവീൽ എന്ന ഉപകരണത്തിന്റെ പ്രവർത്തനവും രണ്ടാം ദിവസം പരീക്ഷിക്കും.
»» മൂന്നാം ദിവസം ««
ഭൂമിയിൽ സിമുലേറ്ററുകളിൽ പരിശീലിച്ച (ഒരു യഥാർഥ സാഹചര്യത്തെ അല്ലെങ്കിൽ പ്രക്രിയയെ എങ്ങനെ നേരിടണമെന്ന് കംപ്യൂട്ടറോ മറ്റു യന്ത്ര സംവിധാനങ്ങളോ ഉപയോഗിച്ചു നടത്തുന്ന പരിശീലനം) കാര്യങ്ങളുടെ റിഹേഴ്സൽ ബഹിരാകാശത്തു (സീറോ ഗ്രാവിറ്റിയിൽ) നടത്തും. യാത്രാ പേടകത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കും. അടിയന്തര മെഡിക്കല്‍ ചികിത്സാ രീതികളും യാത്രക്കാർ പരിശീലിക്കും.
»» നാലാം ദിവസം ««
പേടകത്തിന്റെ സഞ്ചാരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. പതിയെപ്പതിയെ പേടകത്തെ ഉയർത്തുകയും ചെയ്യും. കറക്ഷൻ ബേൺ നടത്തിയാണു സഞ്ചാര പാത നിയന്ത്രിക്കുക. ചന്ദ്രനോടു കൂടുതൽ അടുക്കുന്ന ദിവസമായതിനാൽ ചന്ദ്രന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങൾ പകർത്തും. കൂടാതെ ഭൂമിയിലെ മിഷൻ കൺട്രോൾ സംവിധാനവുമായി ആശയവിനിമയം നടത്തും. പരീക്ഷണങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടന്നാൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി യാത്രക്കാർക്കു സംസാരിക്കാനാവും.
»» അഞ്ചാം ദിവസം ««
ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിക്കുന്ന ദിനം. ചന്ദ്രന്റെ ഗുരുത്വാകർഷണം കൂടുതൽ അനുഭവപ്പെടും. പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതടക്കമുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കും. സ്പേസ് സ്യൂട്ടുകൾ ധരിക്കാനും പരിശീലിക്കും.
»» ആറാം ദിവസം ««
ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് 6437 കിലോമീറ്റർ ഉയരത്തിൽ പേടകമെത്തും. നാസയിലെ ശാസ്ത്രജ്ഞർ ഈ ദിനത്തെ ഡേ ഓഫ് എക്സൈറ്റ്മെന്റ് (ആവേശത്തിന്റെ ദിവസം) എന്നാണു വിശേഷിപ്പിച്ചത്. ചന്ദ്രന്റെ ഡാർക്ക് ഏരിയയിലൂടെ (ഇരുണ്ട വശം) പേടകം സഞ്ചരിക്കും. ആ സമയത്തു മാത്രം നടത്തേണ്ട ചില പരീക്ഷണങ്ങൾ യാത്രക്കാർ നടത്തും. ഏകദേശം മൂന്നു മണിക്കൂറോളം സമയം പേടകം ചന്ദ്രന്റെ ഡാർക്ക് ഏരിയയിലായിരിക്കും. ചന്ദ്രനിലെ പ്രകൃതിയെ അടുത്തറിയാൻ കഴിയുന്നതും ഈ ദിവസമാണ്. ഗർത്തങ്ങളുടെയും കുന്നുകളുടെയും വ്യക്തമായ ചിത്രങ്ങൾ ഈ സയം യാത്രക്കാർ പകർത്തും.
»» ഏഴാം ദിവസം ««
ചന്ദ്രനെ വലംവച്ച ശേഷം മടക്കയാത്ര ആരംഭിക്കുന്ന ദിവസം. നാലു ദിവസം കൊണ്ട് ശേഖരിച്ചവിവരങ്ങളും നടത്തിയതുമായ പരീക്ഷണങ്ങളുടെ ഫലങ്ങളും ഭൂമിയിലെ മിഷൻ കൺട്രോളിലുള്ള വിദഗ്ധർക്കു കൈമാറും. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായി റേഡിയോ ഉപയോഗിച്ച് ആശയവിനിമയം നടത്തും.
»» എട്ടാം ദിവസം ««
ഭൂമിയുടെ കാന്തികവലയത്തിനു പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള്‍ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം നടത്തും. ഈ പരീക്ഷണം വളരെ നിർണായകമാണ്. പേടകത്തിലെ ജലസംഭരണിയുടെ പ്രവർത്തനവും ഹീറ്റ് ഷീൽഡിന്റെ പ്രവർത്തനവും പരീക്ഷിക്കും. വികിരണങ്ങലിൽനിന്നു സംരക്ഷണം നൽകാൻ തയാറാക്കിയിരിക്കുന്ന സംവിധാനങ്ങളാണിവ. മടക്കയാത്രയിലെ കറക്ഷൻ ബേൺ ആവശ്യമായി വരുന്ന ദിവസം. ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്നതും എട്ടാം ദിവസമാണ്.
»» ഒന്‍പതാം ദിവസം ««
ബഹിരാകാശത്തിൽനിന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ദിവസം. ഭൂമിയിൽ ഇറങ്ങുന്പോൾ യാത്രക്കാർക്കുണ്ടാവുന്ന പ്രശ്നങ്ങളെയും മാറ്റങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷിക്കും. അതിനായി പ്രത്യേകം തയാറാക്കിയിരികകുന്ന ‘കംപ്രഷന്‍ വസ്ത്രങ്ങ’ളുടെ പ്രവർത്തനം പരീക്ഷിക്കും. പേടകത്തിനുള്ളിലെ ഉപകരണങ്ങൾക്ക് സ്ഥാനചലനം സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
»» പത്താം ദിവസം ««
വിക്ഷേപണ ദിവസംപോലെതന്ന ഏറ്റവും നിർണായകമായ ദിവസം. ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ദിവസം. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിൽ ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കും. ആ സമയം 2,760 ഡിഗ്രി സെല്‍ഷസ് ചൂടിനെയാണു യാത്രാപേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തും. പേടകം പസിഫിക് സമുദ്രത്തിനു മുകളിലെത്തുന്പോൾ പാരഷൂട്ടുകൾ നിവരും. മൂന്നു പാരഷൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ വേഗം കുറയുന്ന പേടകം സാന്‍ ഫ്രാന്‍സിസ്കോ തീരത്തിനു സമീപം സമുദ്രത്തില്‍ പതിക്കും. പേടകത്തിനായി കാത്തുനിൽക്കുന്ന യുഎസ് നാവികസേന യാത്രികരെയും പേടകത്തെയും സുരക്ഷിതമായി വീണ്ടെടുത്ത് കരയിലെത്തിക്കും.